പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ട പ്രമാടത്ത് നിർമിച്ച വിവാദ ഹെലിപാഡ് പൊളിക്കുന്നു. 20 ലക്ഷം രൂപ ചെലവിട്ട് നിർമിച്ചതാണ് ഹെലിപാഡ്.
ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്‍റെ ചക്രങ്ങൾ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പോലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് ഹെലികോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.
രാഷ്ട്രപതിയെത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേക്ക് മാറ്റിയത്. ഇതേത്തുടർന്ന് ഹെലികോപ്ടർ ഇറങ്ങുന്നതിനു മുമ്പായി പുലർച്ചെയോടെയാണ് കോൺക്രീറ്റിംഗ് പൂർത്തിയാക്കാനായത്.